ആലപ്പുഴ തൊഴിലാളി വർഗ്ഗവും പുന്നപ്ര-വയലാർ സമരവും
രണ്ടായിരത്തിൽപ്പരം പുന്നപ്ര-വയലാർ സമരസേനാനികളുടെ ജീവചരിത്ര ചുരുക്കെഴുത്തുകളുടെ ശേഖരം നമ്മെ അമ്പരപ്പിക്കും. ഇവരിൽ കൈവിരലുകളിൽ എണ്ണാവുന്ന ചുരുക്കം ചിലരൊഴികെ ബാക്കിയെല്ലാവരും സാധാരണക്കാരായ കയർ തൊഴിലാളികളോ കൃഷിപ്പണിക്കാരോ മറ്റു കൂലിപ്പണിക്കാരോ ആണ്. അവരുടെ ഉയർന്ന രാഷ്ട്രീയബോധവും ത്യാഗസന്നദ്ധതയും ധൈര്യവും നമ്മെ പിടിച്ചിരുത്തും. ഇവരാരും ഒറ്റപ്പെട്ട സാഹസിക വ്യക്തികളായിട്ടല്ല, തൊഴിലെടുക്കുന്നവരുടെ വർഗകൂട്ടായ്മയുടെ അടിസ്ഥാനത്തിലാണു സമരത്തിൽ പങ്കെടുത്തത്. ആയിരക്കണക്കിനുപേർ അവർണ്ണനീയ പീഡനങ്ങൾക്കിരയായി. ഒളിവിൽ പോയി. തടവിലായി. 500-ലധികം രക്തസാക്ഷികളായി.
ശ്രദ്ധേയമായ ഒരു സവിശേഷത ഇവരുടെ നേതാക്കളിൽ മഹാഭൂരിപക്ഷവും അവരിൽ നിന്നുതന്നെ വളർന്നു വന്നവരാണെന്നതാണ്. റ്റി.വി. തോമസ്,കുമാരപണിക്കർ, കരുണാകരപണിക്കർ, പി.ടി. പുന്നൂസ്, വർഗീസ് വൈദ്യൻഎന്നിവരെപ്പോലുള്ളവരെ ഒഴിച്ചുനിർത്തിയാൽ ബാക്കി നേതാക്കളെല്ലാം പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള സാധാരണ തൊഴിലാളികളായിരുന്നു.
ടെൻറർ തയ്യൽക്കാരനായിരുന്ന വി.എസ്. അച്യുതാനന്ദനും, തടുക്കുകെട്ടുകാരനായ എസ്. കുമാരനും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അമരക്കാരായി വളർന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി. എസ്. കുമാരൻ മാത്രമല്ല, അദ്ദേഹത്തെ പോലെ കയർ തൊഴിലാളികളായിരുന്ന പി.എ. സോളമനും ഒ.ജെ. ജോസഫും പാർലമെന്റ് അംഗങ്ങളായി. പി.കെ. ചന്ദ്രാനന്ദൻ, സി.ജി. സദാശിവൻ, എൻ.പി. തണ്ടാർ, എസ്. ദാമോദരൻ, ആർ. സുഗതൻഎന്നിവർ നിയമസഭാ അംഗങ്ങളായി. തടുക്കു ചുറ്റുകാരനായ എം.റ്റി. ചന്ദ്രസേനനുംവി.കെ. അച്യതനുംപി.കെ. പത്മനാഭനുംകയർ വ്യവസായികൾക്കിടയിൽപ്പോലും അംഗീകാരം ഉണ്ടായിരുന്ന വ്യവസായ വിദഗ്ധരായിരുന്നു. കെ.കെ. കുഞ്ഞൻ വി.എൻ. തോമസ് തുടങ്ങിയവർ സംസ്ഥാനം മുഴുവൻ അറിയപ്പെടുന്ന ട്രേഡ് യൂണിയൻ നേതാക്കളായി. ഇത്തരമൊരു തൊഴിലാളിവർഗം രൂപംകൊണ്ടത് എങ്ങനെ?
രാഷ്ട്രീയ ശക്തിയായി തൊഴിലാളിപ്രസ്ഥാനം ദേശീയപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്കു പുന്നപ്ര-വയലാർ സമരത്തിലൂടെ ഉയരുകയായിരുന്നു. ഇതിനു സൂത്രധാരകത്വം വഹിച്ചത് കോൺഗ്രസ് സോഷ്യലിസ്റ്റുകാരും അവരിൽ നിന്നും രൂപംകൊണ്ട കമ്മ്യൂണിസ്റ്റുകാരുമായിരുന്നു.
മുകളിൽ സൂചിപ്പിച്ച വിപ്ലവബോധത്തിലേക്കുള്ള ജൈവവളർച്ച മനസിലാകാത്തവർക്കാണു പുന്നപ്ര-വയലാർ സമരത്തെ വിശദീകരിക്കാൻ “ഉപ്പും മുതിരയും” അല്ലെങ്കിൽ “13.5 സെന്റ്” ആഖ്യാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്. ഇവിടെയാണ് പുന്നപ്ര-വയലാർ സമരത്തിന്റെ ചരിത്രപശ്ചാത്തലം പ്രസക്തമാകുന്നത്.
അതാണ് പുന്നപ്ര-വയലാർ സമരസേനാനികളുടെ ഡയറക്ടറിയുടെ ഒന്നാം വാല്യത്തിന്റെ ആമുഖമായി നൽകുന്നത്. രണ്ടാം വാല്യത്തിൽ സമരത്തിന്റെ വിവിധ ഘട്ടങ്ങളും സമരാനന്തര സംഭവവികാസങ്ങളും നൽകുന്നതാണ്. ഡയറക്ടറിയുടെ ആമുഖം എന്ന നിലയിൽ സ്വാഭാവികമായി ചുരുക്കിയ പ്രതിപാദനമെ സാധ്യമാകൂ. ഈ മുഖവുരകളുടെ അടിസ്ഥാനത്തിൽ സമഗ്രവും വിശകലനാത്മകവുമായ ഒരു ഗ്രന്ഥം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചുകൊള്ളട്ടെ.
ഈ ആമുഖ അവതരണങ്ങളിൽ മറ്റുരേഖകളിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമുള്ള റഫറൻസുകൾ ഒഴിവാക്കുകയാണ്. എന്നാൽ ഡയറക്ടറിയിലുള്ള ചരിത്രപുരുഷന്മാരെ പ്രസക്തമായ ഭാഗങ്ങളിൽ അവരുടെ ഡയറക്ടറിയിലെ ക്രമ നമ്പർ റഫറൻസ് നൽകുന്നുണ്ട്. ഈയൊരു രീതി രണ്ടാം വാല്യത്തിന്റെ ആമുഖത്തിൽ കൂടുതൽ വിപുലമായി ഉപയോഗപ്പെടുത്തുന്നതാണ്.