കറുത്തകുഞ്ഞ് പരമു
വള്ളിക്കുന്നം ഇലപ്പിക്കുളങ്ങര മുറി മാവേലിൽ കറുത്തകുഞ്ഞിന്റെ മകനായി 1916-ൽ ജനിച്ചു. ആലപ്പുഴയിൽ കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിന്റെ സജീവപ്രവർത്തകനായിരുന്നു. ഒക്ടോബർ 23-ന് രാജാവിന്റെ ജന്മദിനത്തിൽ കടകളടച്ചു ഹർത്താലിനു വ്യാപാരികളെ പ്രേരിപ്പിക്കുന്നതിനു യൂണിയൻ ഓഫീസിൽ നിന്നും നീങ്ങിയ പ്രകടനത്തിൽ ചുവപ്പു ഷർട്ട് ധരിച്ച ഒരു വോളണ്ടിയർ ആയിരുന്നു. പ്രകടനം കിടങ്ങാംപറമ്പിലെത്തി സമ്മേളനം നടത്തി. വീണ്ടും പ്രകടനമായി മുല്ലയ്ക്കൽ തെരുവിൽ പോയി. കടകൾ അടയ്ക്കാൻ നിർബന്ധിച്ചു. ജന്മദിനാഘോഷത്തിനുള്ള അലങ്കാരങ്ങൾ പലതും നശിപ്പിച്ചു. വൈകുന്നേരം കൊമേഴ്സ്യൽ കനാലിന്റെ വടക്കേക്കരയിൽ വള്ളങ്ങൾ ആക്രമിക്കുന്നതിനും പൊലീസിനുനേരെ കല്ലെറിയുന്നതിലും പങ്കാളിയായി. മജിസ്ട്രേട്ട് കോടതിയിൽ 4/114 നമ്പർ കേസിൽ പ്രതിയായി. സെഷൻസ് കോടതി 7/116 നമ്പർ കേസിൽ ശിക്ഷിച്ചു. 22-ാം പ്രതിയായ പരമു ഒൻപതുമാസം സെൻട്രൽ ജയിലിൽ കഠിനതടവ് അനുഭവിച്ചു.