യോഹന്നാൻ ലിയോൺ
പുന്നപ്ര കൊല്ലാപറമ്പിൽ യോഹന്നാന്റെ മകനായി 1911-ൽ ജനിച്ചു. മത്സ്യത്തൊഴിലാളിയും യൂണിയൻ പ്രവർത്തകനുമായിരുന്നു. മുതലാളിമാർ കള്ളക്കേസിൽ കുടുക്കി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മർദ്ദിച്ച് നിശബ്ദരാക്കുകയെന്ന തന്ത്രമായിരുന്നു അവർ സ്വീകരിച്ചത്. നാല് മത്സ്യത്തൊഴിലാളികളെ അകാരണമായി അറസ്റ്റ് ചെയ്യുകയും ഭീകരമായി മർദ്ദിക്കുകയും ചെയ്തു. ആക്ടിംഗ് സെക്രട്ടറി കെ.എസ്. ബെന്നിന്റെ നിർദ്ദേശപ്രകാരം മത്സ്യത്തൊഴിലാളികൾ മുതലാളിമാരുടെ ഓഫീസുകൾ വളഞ്ഞു തീയിട്ടു. മുതലാളിമാർ ഓടി രക്ഷപ്പെട്ടു. ഓഫീസിൽ ഉണ്ടായിരുന്ന ഇപ്പോലിഞ്ഞിനെ ഓടിച്ചിട്ടു മർദ്ദിച്ചു. കൂടങ്ങൾക്കു തീയിട്ടു. തൊഴിലാളികൾ രണ്ടായി പിരിഞ്ഞ് മുതലാളിമാരുടെ വീടുകൾ ആക്രമിച്ചു. ചിലവ തീയിട്ടു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ബെന്നിന്റെ നിർബന്ധത്തിനു വഴങ്ങി പിരിഞ്ഞുപോയി. കൂടം തീവയ്പ്പിനെത്തുടർന്ന് പിഇ.5/122 നമ്പർ കേസിൽ ലിയോൺ 7-ാം പ്രതിയായി. പൊലീസ് അറസ്റ്റ് ചെയ്തു ക്രൂരമായി മർദ്ദിച്ചു. മൂന്നുവർഷവും മൂന്നുമാസവും കഠിനതടവിനു ശിക്ഷിച്ചു.