റ്റി. പി. തങ്കപ്പൻ
വട്ടയാൽ തൈപ്പറമ്പിൽ വീട്ടിലെ തങ്കപ്പൻ മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്രയിൽ ആരംഭിച്ച പൊലീസ് ക്യാമ്പ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുവിച്ച് തോക്കുകൾ പിടിച്ചെടുക്കാൻ ആക്ഷൻകൗൺസിൽ തീരുമാനിച്ചു. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്നജാഥയിൽ തങ്കപ്പൻ അംഗമായിരുന്നു.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. വെടിയേറ്റു തങ്കപ്പൻ രക്തസാക്ഷിയായി. രാത്രി പത്തരയോടെയാണു ഡി.എസ്.പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽ പട്ടാളം പൊലീസ് ക്യാമ്പിൽ ആലപ്പുഴയിൽ നിന്ന് എത്തിച്ചേർന്നത്. മരിക്കാതെ കിടന്നിരുന്ന സമരഭടന്മാരെ തോക്കിന്റെ പാത്തികണ്ട് തല്ലിച്ചതച്ചു കൊന്നു. പിറ്റേന്ന് ശവശരീരങ്ങൾ വലിയ ചൂടുകാട്ടിൽ കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി. പെട്രോൾ ഒഴിച്ചു പൂർണ്ണമായി ദഹിപ്പിക്കുകയാണുണ്ടായത്