കെ. പത്മനാഭൻ
തെക്കൻ ആര്യാട് പരുത്തിക്കാട് വീട്ടിൽ കൊച്ചുകണ്ടന്റെ മകനായി ജനനം. ചെറുകിട കയർ ഫാക്ടറി മാനേജരായിരുന്നു. രാജാവിന്റെ ജന്മദിനമായ ഒക്ടോബർ 23-ന് സായുധരായ തൊഴിലാളികൾ മൂന്നുപ്രകടനങ്ങളായി പുന്നപ്ര പൊലീസ് ക്യാമ്പ് വളയുന്നതിനു പരിപാടിയിട്ടു.
പുന്നപ്ര, പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ് പത്മനാഭൻ പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ കിഴക്കുവശത്തു വന്നുചേർന്നു. ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം
നടത്തുന്നതിനിടയിൽ വെടിപൊട്ടി. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. പൊലീസുകാർ ക്യാമ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനുള്ളിലേക്കു പിൻവലിഞ്ഞു. വെടിവയ്പ്പ് നിലച്ചപ്പോൾ തെക്കോട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ചള്ളി ചക്രപാണിയും റൗഡിസംഘവും പിടികൂടി രാത്രി മുഴുവൻ മുറിയിൽ പൂട്ടിയിട്ടു മർദ്ദിച്ചു. പിറ്റേന്ന് പൊലീസ് അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി. അവിടെയും
മർദ്ദനം തുടർന്നു. 48/22 നമ്പർ കേസിൽ 37-ാം പ്രതിയായി.

