പെരുമാൾ ഫൽഗുണൻ
വട്ടയാൽ കാക്കിരിയിൽ പെരുമാളിന്റെ മകനായി ജനനം. തയ്യൽ തൊഴിലാളിയായിരുന്നു.പുന്നപ്രയിൽ ആരംഭിച്ച പൊലീസ് ക്യാമ്പ് ബലപ്രയോഗത്തിലൂടെ പിരിച്ചുവിടുവിച്ച് തോക്കുകൾ പിടിച്ചെടുക്കാൻ ആക്ഷൻകൗൺസിൽ തീരുമാനിച്ചു. രാജാവിന്റെ ജന്മദിനമായ ഒക്ടോബർ 23-ന് സായുധരായ തൊഴിലാളികൾ മൂന്നുപ്രകടനങ്ങളായി ക്യാമ്പ് വളയുന്നതിനു പരിപാടിയിട്ടു.ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്നജാഥയിലെ അംഗമായിരുന്നു ഫൽഗുണൻ.ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു.കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. വെടിയേറ്റു രക്തത്തിൽ കുളിച്ചുകിടന്നിരുന്ന എം.എ. തോമസിനെ എടുത്തുകൊണ്ടാണു ഫൽഗുണൻ പിൻവാങ്ങിയത്. 48/22 നമ്പർ കേസിൽ 71-ാം പ്രതിയായി. അറസ്റ്റ് ചെയ്യപ്പെട്ട് ആലപ്പുഴ സബ് ജയിലിൽ വിചാരണതടുവകാരനായി. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി.