പി.എക്സ്. ആൻ്റണി
മത്സ്യത്തൊഴിലാളിയും വട്ടയാൽ – വാടയ്ക്കൽ വാർഡിലെ മത്സ്യത്തൊഴിലാളി യൂണിയൻ അംഗവുമായിരുന്നു. സൈമൺ ആശാന്റെ ശിഷ്യനായിരുന്നു. വില്യം ഗുഡേക്കർ കമ്പനിയിലെ വിൽസൺ എന്ന ഡിസൈനർ ക്ലാർക്ക് നിരന്തരമായി
കമ്മ്യൂണിസ്റ്റ് തൊഴിലാളികൾ നെയ്യുന്ന തടുക്ക് പാസാക്കാതെ റിജക്ഷനാക്കി ദ്രോഹിക്കുമായിരുന്നു. യൂണിയൻ നേതാക്കൾ പലവട്ടം ചർച്ച ചെയ്തിട്ടും പരിഹാരമൊന്നും ഉണ്ടായില്ല. അയാളെ ദേഹോപദ്രവം ഏൽപ്പിക്കാതെ നിവർത്തിയില്ലായെന്ന തീരുമാനത്തിൽ ഫാക്ടറി കമ്മിറ്റി എത്തിച്ചേർന്നു. സൈമൺ ആശാൻ ആന്റണിയെയാണ് ഈ ദൗത്യം ഏൽപ്പിച്ചത്. വട്ടത്തിൽ ദേവസിയുടെ സഹായത്തോടെ ആന്റണി ശവക്കോട്ട പാലത്തിനടുത്തുവച്ച് വിത്സനെ തല്ലി. ഇത് അക്കാലത്ത് വലിയ ഒച്ചപ്പാടുണ്ടാക്കുകയും മത്സ്യത്തൊഴിലാളികൾക്കു നേരെ പൊലീസ് അതിക്രമത്തിന് ഇടവരുത്തുകയും ചെയ്തു. കാരണം വിൽസൺ അപ്ലോൺ അറോജിന്റെ ബന്ധുവുമായിരുന്നു. ആന്റണി പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു.