ഇട്ടിയാൻ ഗോവിന്ദൻ
ആലപ്പുഴ തെക്ക് പുത്തൻ കാട്ടുങ്കൽ വീട്ടിൽ ഇട്ടിയാന്റെ മകനായി 1906-ൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിന്റെ സജീവപ്രവർത്തകനായിരുന്നു. 400 അംഗങ്ങളുള്ള ചുവപ്പു ഷർട്ട് ധാരികളായ വോളണ്ടിയർ സേനയുടെ ക്യാപ്റ്റൻ ആയിരുന്നു. ഒക്ടോബർ 23-ന്റെ സംഭവങ്ങളുടെ ഓരോവട്ടങ്ങളിലും മുൻനിരയിൽ നിന്നു നയിച്ചു. രാവിലെ കടകൾ അടപ്പിക്കാനുള്ള പ്രകടനത്തിനുശേഷം വൈകുന്നേരം ഡാറാസ്മെയിൽ കമ്പനി വാതിൽ പൊളിക്കാൻ ശ്രമിക്കുകയും വള്ളങ്ങളിലെ ചരക്ക് നശിപ്പിക്കുകയും ചെയ്തു. വോൾക്കാർട്ട് ബ്രദേഴ്സിന്റെ കമ്പനി പടിക്കൽ നിന്നും എതിർവശമുള്ള പൊലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞു. ബോംബെ കമ്പനി പടിക്കലിലെ വള്ളങ്ങൾ ആക്രമിച്ചു. വള്ളക്കരെ പിടിച്ച് റോഡിൽ കൊണ്ടുവന്നു പ്രഹരിച്ചു. കമ്പനി ഗേറ്റുകൾ പൊളിക്കാൻ ശ്രമിക്കുകയും പട്ടാളത്തിനുനേരെ കല്ലെറിയുകയും ചെയ്തു. തുടർന്ന് ലാത്തിചാർജ്ജുണ്ടായി. അവിടെവച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. മജിസ്ട്രേട്ട് കോടതിയിൽ 4/114 നമ്പർ കേസിൽ പ്രതിയായി. സെഷൻസ് കോടതി 7/116 നമ്പർ കേസിൽ ശിക്ഷിച്ചു. 55-ാം പ്രതിയായ ഗോവിന്ദൻ21 മാസം സെൻട്രൽ ജയിലിൽ കഠിനതടവ് അനുഭവിച്ചു. ഏറ്റവും ദീർഘമായ ശിക്ഷ ഗോവിന്ദനായിരുന്നു.